
കോറലുകൾ (Koralukal) - Corals
കടലിലെ ജീവികളിൽ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി ഏറ്റവും ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നായാണ് കോർലുകളെ ലോകം കാണുന്നത്. എന്നാൽ തിരുവനന്തപുരത്തെ കടൽ പണിക്കാർ അവരുടെ തൊഴിലിൽ കോറലുമായി ഏതെങ്കിലും തരത്തിൽ ഇടപെടുന്നതായി കാണാനാവില്ല.
എഫ് എം എല്ലിന്റെ കടൽ അന്വേഷണങ്ങളിൽ ഒറ്റപ്പെട്ട് വളരുന്ന കട്ടി കോർലുകളുടെ പാച്ചസുകളെ തിരുവനന്തപുരത്തെ കടലിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. വിഴിഞ്ഞം ഫിഷിംഗ് ഹാർബറിന്റെ ബ്രേക്ക് വാട്ടർ, കോവളം മൂക്കംപാറകളോട് ചേർന്നുള്ള ' ബേ ' കൂടാതെ St. Andrews പാര് എന്നിവിടങ്ങളിലാണ് തിരുവനന്തപുരം കടലിൽ കോറലുകൾ കണ്ടെത്താനായത്.
2016 -2018 ൽ വിഴിഞ്ഞത്ത് നിന്നും 20 ലേറെ ഇനം കോറലുകളെ എഫ് എം എൽ ഡോക്യുമെന്റ് ചെയ്തിരുന്നു. എന്നാൽ 2024 - 2025 ആയപ്പോൾ അവിടെ അത് പത്തിൽ താഴെ ഇനങ്ങളായി കുറഞ്ഞു. വിഴിഞ്ഞം അദാനി തുറമുഖത്തിന്റെ നിർമാണത്തോടെ ഫിഷിംഗ് ഹാർബറിനുള്ളിൽ മണൽ അടിയുന്നതാണ് ഈ കോറലുകളുടെ നാശത്തിന് കാരണമായി പറയുന്നത്. അതുപോലെതന്നെ കോവളത്തെ 'ബേ' ക്കുള്ളിൽ മണൽ നീക്കവും ഗോസ്റ്റ് നെറ്റുകളുടെ സാന്നിധ്യവും ഉള്ളതിനാൽ അവിടുത്തെ കോറലുകൾക്കും നാശം സംഭവിക്കുന്നു.
സാധാരണ ആഴം കുറഞ്ഞ കടലിൽ വളരുന്ന ഒന്നായാണ് കോറലുകളെ കരുതുന്നതെങ്കിലും കട്ടി കോറലുകളുടെ ഒറ്റപ്പെട്ട സാന്നിധ്യം ആഴം കൂടിയ കടലിലും ഉണ്ട്. തിരുവനന്തപുരത്ത് 43 മീറ്റർ ആഴമുള്ള വർക്കല കപ്പൽ പാരിലും കൊല്ലത്ത് 40 മീറ്റർ ആഴമുള്ള നീണ്ടകര പാരിലും എഫ് എം എൽ കട്ടികോറലുകളുടെ സാന്നിധ്യം ഡോക്കുമെന്റ് ചെയ്തിട്ടുണ്ട്. എന്നാൽ 23 മീറ്റർ ആഴമുള്ള സെയിന്റ് ആൻഡ്രൂസ് പാരിൽ ഉള്ളത് കട്ടി കോറലുകളുടെ ആയിരക്കണക്കിന് പാച്ചസ് ആണ്. അത് ഉയരം കുറഞ്ഞ പാരായതിനാൽ അവിടെ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. കാര്യമായ പഠനങ്ങൾ ഒന്നും ഈ പാരിനെ പറ്റി നടന്നിട്ടില്ല എന്നത് നിരാശാജനകമാണ്.
Pavona variens
Pavona venosa




