
Photo Credit : Antony & Ken
കല്ലുകണവ /തോട്ടുകണവ (Kallukanava / Thottukanava) Cuttle fish
വീതി കൂടിയ ശരീരവും കട്ടികൂടിയ ചതയുമുള്ളവയാണ് കല്ലുകണവകൾ. ഇവയുടെ പുറത്തെ തൊലിക്കുള്ളിൽ കട്ടിയുള്ള ഒരു അവയവം ഉണ്ട്. അതിന് തോട്, നാക്ക്, കക്കോട്ടി എന്നിങ്ങനെ വിളിപ്പേരുകളുണ്ട്. തോടുള്ള കണവ ആയതുകൊണ്ട് ചില കടൽത്തീര സമൂഹങ്ങൾ ഇവയെ തോട്ട് കണവ എന്നും കട്ടിയുള്ള കല്ലു പോലത്തെ ചതയായതിനാൽ കല്ലുക്കണവ എന്നും വിളിക്കുന്നു. പണ്ടുകാലങ്ങളിൽ ഇവ ഭക്ഷിച്ചാൽ വയറുവേദന ഉണ്ടാവും എന്ന കാരണത്താൽ ഇവയ്ക്ക് വലിയ ഡിമാൻഡ് ഇല്ലായിരുന്നു. എന്നാൽ 1970 കളോടെ വിദേശ വിപണിയിൽ കണവകൾക്ക് നല്ല ഡിമാൻഡ് ഉണ്ടായി. അതോടെ കല്ലുകണവക്ക് മറ്റു മീനുകളെക്കാൾ വിലയും ലഭിച്ചു തുടങ്ങി. കല്ലുകണവകളും സാധാരണ കടണവകളെ പോലെ മടതാഴ്ന്ന് മുട്ടയിടുകയും ഒപ്പം കുഞ്ഞു കണവകൾ വളരുന്നത് വരെ അതേ സ്ഥലത്ത് തന്നെ വസിക്കുകയും ചെയ്യും. തീരത്തോട് ചേർന്ന് കല്ലുകളും മറ്റും ഉള്ള ഇടങ്ങളിൽ ഇവ ജോഡിയായി സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്. കണവകൾക്ക് അവയുടെ തലയ്ക്കുചുറ്റും പീലികൾ ഉണ്ട്. അതിൽ രണ്ടെണ്ണം കൈകളായി പ്രവർത്തിക്കുന്നു. അതിൽ സക്കർ പോലുള്ള ഒരു അവയവവും ഉണ്ട്. സാധാരണ കണവകൾക്ക് അവയുടെ ശരീരത്തിന്റെ പുറകിൽ ഇരു വശങ്ങളിലായി ചെറിയൊരു ചിറക് ആണ് ഉള്ളതെങ്കിൽ കല്ലുകളവുകൾക്ക് അവയുടെ ഇരുവശങ്ങളിലും നീണ്ട ചിറകുകളുണ്ട്. അവ ചലിപ്പിച്ചുകൊണ്ടുള്ള സഞ്ചാരവും പെട്ടെന്നുള്ള അവയുടെ നിറം മാറ്റവും മനോഹരമാണ്. കണവകൾ പിന്നിലേയ്ക്ക് ആണ് സഞ്ചരിക്കുന്നത്.
കണവകൾക്ക് വാണിജ്യ പ്രാധാന്യം ഉണ്ടായതോടെ ഏത് വിധേനയും അവയെ പിടിക്കുന്ന പ്രവണത കടൽപ്പണിക്കാർക്കിടയിൽ ഉണ്ടായി. അങ്ങനെയാണ് ഏകദേശം കാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് അക്കിടി എന്നൊരു വിദ്യ തിരുവനന്തപുരത്തെയും കന്യാകുമാരിയിലെയും കടൽ പണിക്കാർ പ്രയോഗിച്ചു തുടങ്ങിയത്. മണൽ നിറച്ച ചാക്കിൽ തെങ്ങിന്റെ ക്‌ളാഞ്ഞിൽ കെട്ടി അത് കടലിന്റെ അടിത്തട്ടിൽ നിവർന്നു നിൽക്കാനായി ക്‌ളാഞ്ഞിലുകളിൽ അടപ്പുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും കെട്ടി വിടും. ഒപ്പം ഇങ്ങനെ കടലിനടിയിൽ നിക്ഷേപിക്കുന്ന അക്കിടികളുടെ ലൊക്കേഷൻ ജിപിഎസിൽ മാർക്ക് ചെയ്യും . ഇത്തരം അക്കിടികളിൽ ആഴ്ചകൾക്കുള്ളിൽ കണവകൾ വന്നു മുട്ടയിടും. പ്രത്യേകിച്ചും കല്ലുകണവയും സൂചിക്കണവയും പെലക്കണവയും.അവിടെ നിന്നും ആഴ്ചകളോളം കടൽ പണിക്കാർക്ക് കണവ ലഭിക്കുമെന്നതാണ് നേട്ടം. മാത്രമല്ല കണവാ മടകൾ തേടി അലയുകയും വേണ്ട. ഇവിടെ നിന്നും ചൂണ്ട ഉപയോഗിച്ച് കണവകൾ പിടിക്കുന്നു എന്നതിനാൽ മുട്ടകളെയോ കുഞ്ഞുങ്ങളെയോ നശിപ്പിക്കുന്നില്ല എന്നതും വലിയ കാര്യമാണ്. എന്നാൽ വളരെ വലിയൊരു പാരിസ്ഥിതിക പ്രശ്നം ഉണ്ട്. ഈ പ്രവണത വളർന്നു വളർന്ന് ദിനേന ലക്ഷക്കണക്കിന് പ്ലാസ്റ്റിക് ബോട്ടിലുകൾ കടലിൽ എത്തുന്ന ഒരു അപകടാവസ്ഥയിൽ എത്തി നിൽക്കുന്നു.
അക്കിടി ഉണ്ടാക്കുന്നതിന് പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിക്കുന്നു എന്നതൊഴിച്ചാൽ കടൽ പണിക്കാരുടെ ഈ കണ്ടുപിടിത്തത്തിൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ല. ആ പ്രശ്നം പരിഹരിക്കപ്പെടേണ്ടത് ആവശ്യമാണ്.
അതോടൊപ്പം ഒരു കാര്യം കൂടി ചിന്തിക്കേണ്ടതില്ലെ?
ഇത് തുടങ്ങി കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും നമ്മുടെ കടലുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കും ഗവേഷകർക്കും എന്തുകൊണ്ട് അക്കിടികളിൽ ഉപയോഗിക്കാൻ പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് പകരം പ്രകൃതിക്കിണങ്ങിയ ഒന്ന് കണ്ടുപിടിച്ചു നൽകാൻ ഇനിയും കഴിഞ്ഞില്ല?




