
കല്ല് റാളുകൾ (Raalukal ) / Lobsters
തീരക്കടൽ പാറപ്പാരുകളിലെ ഏറ്റവും വാണിജ്യ മൂല്യമുള്ള ജീവിയാണ് റാളുകൾ അഥവാ ലോബ്സ്റ്ററുകൾ. വിവിധ ഇനം റാളുകൾ ഉണ്ട്. ഇവയുടെ പ്രധാന ആഹാരം ചിപ്പികൾ ആണ്. ചിപ്പികളുടെ കട്ടിയുള്ള തോടിനെ കടിച്ചുടച്ച് തിന്നാൻ പാകത്തിൽ പല്ലുകൾ ഇവയ്ക്കുണ്ട്. പാറയിടുക്കുകളിലാണ് ഇവ വസിക്കുന്നതെങ്കിലും രാത്രികാലങ്ങളിൽ പുറത്തേക്ക് ഇറങ്ങാറുണ്ടെന്ന് കടൽ പണിക്കാർ പറയുന്നു. അതിനാൽ അവർ പാറ ഇടുക്കുകളിൽ പ്രത്യേകം തയ്യാറാക്കിയ കൂടുകൾ വയ്ക്കും. റാളുകളെ കെണിയിൽ പെടുത്താൻ കൂടിനുള്ളിൽ ചിപ്പികൾ ഇടും. അടുത്ത ദിവസം കൂട് തിരികെ എടുക്കുമ്പോൾ അതിൽ റാളുകൾ വീണിട്ടുണ്ടാവും. കഴിഞ്ഞ കുറേക്കാലമായി അണ്ടർ വാട്ടർ ടോർച്ചുകളുമായി രാത്രികാലങ്ങളിൽ ഫ്രീ ഡൈവ് ചെയ്ത് റാളുകളെ പിടിക്കുന്നുണ്ട്. മിക്ക കടൽ ജീവികളും രാത്രിയിൽ അവയുടെ മുഖത്തിനു നേരെ ടോർച്ചടിച്ചാൽ അവ അനങ്ങാറില്ല. പകൽസമയം ആണെങ്കിൽ നമ്മൾ ക്യാമറയുമായി ചെല്ലുമ്പോൾ തന്നെ റാളുകൾ വലിയ ജോഡി കാലുകൾ വീശി നമ്മെ പ്രതിരോധിക്കാൻ ശ്രമിക്കും. പാരുകളിൽ വീഴുന്ന പ്രേതബലകൾ ഏറ്റവും ഭീഷണിയാകുന്നത് റാളുകൾക്കാണ്. അതിൽ കുരുങ്ങിയാൽ രക്ഷപ്പെടാൻ ആവാത്ത ശരീരപ്രകൃതമാണ് റാളുകൾക്കുള്ളത്. കടലിനടിയിൽ കാലൂന്നി സഞ്ചരിക്കുമ്പോൾ പതിയെ സഞ്ചരിക്കുന്ന ഇവ വെള്ളത്തിൽ ശരവേഗത്തിൽ പിന്നിലോട്ടാണ് സഞ്ചരിക്കുക. തിരുവനന്തപുരത്തെ കടലിൽ ഏറ്റവും കൂടുതൽ റാളുകൾ ലഭിച്ചിരുന്ന മേഖലയാണ് വിഴിഞ്ഞം , മുല്ലൂർ കോവളം മേഖല. ഇതിൽ കോവളം ഒഴികെ മറ്റെല്ലാം തുറമുഖത്തിന്റെ നിർമ്മാണം കാരണം ഭാഗികമായി നശിച്ചിട്ടുണ്ട് .




